
മനാമ: ബഹ്റൈനില്‍ മലയാളികളടക്കമുള്ള നിരവധി തൊഴിലാളികള്‍ ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യന്‍ എംബസിയില്‍. കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരം പരാതികള്‍ കുറവായിരുന്നു. സിത്രയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ തങ്ങള്‍ക്ക് കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി എത്തിയത്.
അന്‍പതോളം തൊഴിലാളികളാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. സംഭവത്തെക്കുറിച്ചന്വേഷിച്ച് അനുകൂലമായ നിലപാടെടുക്കാമെന്ന് അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ തൊഴിലാളികളെ അറിയിച്ചു. അതേസമയം തൊഴില്‍കരാറോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ പരാതിപ്പെടാന്‍ കഴിയാത്തവരായും ഏറെപ്പേരുണ്ട്. ഇനിയുള്ളകാലം വന്‍തുക വിസക്കായി നല്‍കി ഗള്‍ഫില്‍ തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്തിട്ട് യാതൊരു കാര്യവുമില്ലെന്ന് ഈയിടെ ഇന്ത്യന്‍ എംബസി ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇത്തരം നിരവധി കേസുകള്‍ ഓപ്പണ്‍ഹൗസിലെത്താറുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.