മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഏപ്രില്‍ 27 മുതല്‍ കോവിഡ് നെഗറ്റീവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡും ഉണ്ടായിരിക്കണം. ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്കു വരുന്നവര്‍ക്കും നെഗറ്റീവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ബഹ്‌റൈനില്‍ എത്തുമ്പോള്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയായിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. 36 ദിനാറാണ് ഇതിന് ഫീസ് ഈടാക്കുന്നത്. ഇതിനുപുറമെയാണ് അധിക നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ബഹ്‌റൈനിലേക്കും ഖത്തറിലേക്കുമാണ് ഇന്ത്യയില്‍ നിന്ന് യാത്രാ അനുമതിയുള്ളത്. സൗദിയും കുവൈത്തും നേരത്തെതന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയും ഒമാനും ഇന്നു മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. യു.എ.ഇ വഴി കുറഞ്ഞ ചെലവില്‍ ബഹ്‌റൈനിലേക്ക് വരാനുള്ള മാര്‍ഗമാണ് ഇതോടെ അടഞ്ഞത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.