Currency

ദിനോസറുകളുടെ തോഴന്‍; ചരിത്രമെഴുതി അബൂദബിയിലെ ഈ മലയാളി ബാലന്‍

സ്വന്തം ലേഖകന്‍Tuesday, September 25, 2018 12:27 pm

അബൂദബി: അഞ്ചാം വയസില്‍ ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറിപ്പറ്റിയിരിക്കുകയാണ് മുഹമ്മദ് ഐസാസ് ഷമീം എന്ന മലയാളി ബാലന്‍. ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍ ഇരുപതു മിനിറ്റുകൊണ്ട് ഓര്‍ത്തെടുത്തു പറഞ്ഞാണ് വ്യത്യസ്തമായൊരു റെക്കോര്‍ഡ് ഐസാസ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. എ ചൈല്‍ഡ് വിത് എ യൂണിക് ടാലന്റ് വിഭാഗത്തിലാണ് ഐസാസ് 2018ല്‍ പുറത്തിറങ്ങിയ ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.

കണ്ണൂര്‍ സ്വദേശിയും അബുൂദബി ക്വിക് മിക്‌സ് ബെറ്റണ്‍ എല്‍എല്‍സിയിലെ എച്ച്ആര്‍ ഓഫിസറുമായ ഷമീം പാലോട്ടിന്റെയും അസ്‌റയുടെയും മകനാണ് ഐസാസ്. അഞ്ചുവയുകാരന്‍ മുഹമ്മദ് ഐസാസിന്റെ ലോകവും സുഹൃത്തുക്കളും ദിനോസറുകളാണ്. മുന്നൂറോളം ദിനോസറുകളെ പോലെ തന്നെ കടുപ്പമുള്ള അവയുടെ പേരുകളും പ്രത്യേകതകളും ഐസാസിന് ഹൃദിസ്ഥമാണ്

ഓരോ ദിനോസറുകളെ മനസിലാക്കാനും അവയുടെ പ്രത്യേകതകള്‍ ഓര്‍ത്തു വയ്ക്കാനും ചില പൊടിക്കൈകളുണ്ട്. മുഖം മുതലയെ പോലെ ഇരിക്കുന്നത് സ്പിനോസോറസ്, ബുര്‍ജ് ഖലീഫയെ പോലെ ഉയരമുള്ളവന്‍ ബ്രേഷിസോറസ്, റെക്‌സിനേക്കാള്‍ ശക്തന്‍ ടൈനോസോറസ്… ഇങ്ങനെ ഒരുത്തരെയും സ്വന്തം ഭാഷയില്‍ പരിചയപ്പെടുത്തും ഐസാസ്. ചരിത്രാതീത കാലത്തിലെ ഏത് മൃഗങ്ങളെ കാണിച്ചാലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിന്റെ പേരും ശാസ്ത്ര നാമവും പറയും ഈ കൊച്ചുമിടുക്കന്‍.

ഐസാസ് ദിനോസറുകളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. ഏതാണ്ട് രണ്ടര വയസുള്ളപ്പോള്‍ ദിനോസറിന്റെ രൂപത്തിലുള്ള കളിപ്പാട്ടം കണ്ടാണ് ആ ഇഷ്ടം മനസില്‍ കയറിയത്. റെക്കോര്‍ഡ് നേട്ടം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പ്രത്യേക അംസബ്ലി വിളിച്ചുചേര്‍ത്താണ് ഐസാസിനെ അഭിനന്ദിച്ചത്. സഹപ്രവര്‍ത്തകര്‍ത്തകര്‍ക്കിടയില്‍ കൊച്ചുതാരമായിരിക്കുകയാണ് ഐസാസിപ്പോള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x