
വാഷിങ്ടണ്‍: എച്ച്1 ബി വിസ കാലാവധി മൂന്നു വര്‍ഷത്തില്‍ താഴെയായി കുറയ്ക്കുന്നതിനെതിരെ ഐടി കമ്പനികള്‍ കോടതിയിലേക്ക്. യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗ (യുഎസ്സിഐഎസ്)ത്തിനെതിരെയാണ് കമ്പനികളുടെ കൂട്ടായ്മയായ ഐടി സേര്‍വ് അലയന്‍സ് കേസു കൊടുത്തത്. ഇന്ത്യന്‍ വംശജരുടെ കീഴിലുള്ളതുള്‍പ്പെടെ ആയിരത്തോളം കമ്പനികളാണ് ഡാലസ് ആസ്ഥാനമായുള്ള കൂട്ടായ്മയിലുള്ളത്.
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നു വിദഗ്ധതൊഴില്‍ പ്രാവീണ്യമുള്ളവരെ ഐടി കമ്പനികളിലേക്കു ജോലിക്കെടുക്കാന്‍ ആവശ്യമായ എച്ച്1 വിസ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപടികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു നിയമയുദ്ധം. ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു യുഎസ്സിഐഎസ് കാലാവധി വെട്ടിച്ചുരുക്കുകയാണെന്ന് കമ്പനികള്‍ ആരോപിക്കുന്നു.
ഒന്നിലധികം തൊഴിലിടങ്ങളില്‍ ജോലിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഏതാനും മാസങ്ങളോ ദിവസങ്ങളോ മാത്രം കാലാവധിയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. അംഗീകാരം ലഭിക്കുമ്പോഴേയ്ക്കും വിസ കാലാവധി കഴിയുന്ന അവസ്ഥയാണു പലപ്പോഴും. മൂന്നു വര്‍ഷത്തേക്കു വിസ അനുവദിക്കാന്‍ യുഎസ് കോണ്‍ഗ്രസ് ലേബര്‍ വകുപ്പിന് അധികാരം നല്‍കിയിട്ടുള്ള കാര്യവും കമ്പനികള്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.