
റിയാദ്: ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിന് പുതിയ നിയമം നിര്‍മിച്ചതായി സൗദി പൊതുനിക്ഷേപ അതോറിറ്റി. ചെറുകിട മേഖലയിലെ ബിനാമി ബിസിനസ്സിനെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ചെറുകിട ബിസിനസുകളുടെ ഗുണം മുഴുവന്‍ വിദേശികള്‍ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രത്യേക ഫോറത്തിലാണ് സൗദി പൊതു നിക്ഷേപ അതോറിറ്റി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഉമര്‍ പുതിയ നിയമത്തെ കുറിച്ച് അറിയിച്ചത്.
അംഗീകാരമായാല്‍ വൈകാതെ പുതിയ നിയമം ഉടന്‍ പ്രാബല്യത്തിലാകും. നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലെ മൊത്തം വ്യാപാര, നിക്ഷേപ സ്ഥാപനങ്ങളില്‍ 95 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ്. സാമ്പത്തിക വളര്‍ച്ചക്ക് പ്രധാന ചാലക ശക്തി.
എന്നാല്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ചെറുകിട, ഇടത്തരം മേഖലയുടെ സംഭാവന കുറവാണ്. ഇതിന് പ്രധാന കാരണം മേഖലയിലെ ലാഭത്തില്‍ ഭൂരിഭാഗവും വിദേശികള്‍ക്ക് ലഭിക്കുന്നുവെന്നാണ് കണ്ടെത്തല്‍. സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് പുതിയ നിയമം വരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.