
കുവൈത്ത് സിറ്റി: കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കുവൈത്ത് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി നിയമ വിദഗ്ധരെ നിയോഗിക്കുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ദആം പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് കോ ഓപ്പറേഷനുമായി സഹകരിച്ചാണ് നിയമസഹായപദ്ധതി നടപ്പാക്കുന്നത്.
വിദേശതൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും പരാതികളില്‍ തുടര്‍നടപടികള്‍ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കുവൈത്ത് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി ദആം അഥവാ സപ്പോര്‍ട്ട് എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചത്. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെയും ഗാര്‍ഹിക തൊഴിലാളി വകുപ്പിന്റെയും പിന്തുണയോടെ സ്വിസ് ഏജന്‍സിയുമായി ചേര്‍ന്നാണ് ഒരു വര്‍ഷം നീളുന്ന പദ്ധതി നടപ്പാക്കുന്നത്.
തൊഴില്‍ പ്രശ്‌നങ്ങളില്‍ തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാന്‍ കുവൈത്ത് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഖാലിദ് അല്‍ ഹുമൈദി പറഞ്ഞു. തൊഴിലാളികള്‍ക്ക് വേണ്ടി വിവിധ വിദേശ ഭാഷകളില്‍ സേവനം നല്‍കിവരുന്നുണ്ട്. ദആം പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ എല്ലാ ഭാഷകളിലും നിയമ സഹായം ലഭ്യമാക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്നും ഖാലിദ് അല്‍ ഹുമൈദി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.