
ഷിക്കാഗോ: കാലാവസ്ഥാ പ്രവചനക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമായാല്‍ ഈ ദിവസങ്ങളില്‍ അമേരിക്കയുടെ ശീത മേഖലകള്‍ ഇപ്പോഴത്തെ തലമുറയുടെ കാലത്ത് അനുഭവിക്കാന്‍ പോകുന്ന ഏറ്റവും രൂക്ഷമായ അതിശൈത്യമാണ് നേരിടുക. ആര്‍ട്ടിക് മേഖലയില്‍ നിന്നു വരുന്ന തണുത്ത കാറ്റ് അഥവാ പോളാര്‍ വോര്‍ട്ടെക്സ് താപനില മൈനസ് 53 സെല്‍ഷ്യസില്‍ വരെ എത്തിക്കും. വീടിനു പുറത്തു പോകുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കുന്നത് ഒഴിവാക്കാനും, സംസാരം കഴിയുന്നതും പരിമിതപ്പെടുത്താനും ജനങ്ങള്‍ക്ക് അയോവയയില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത് അതിശൈത്യമുണ്ടാക്കിയേക്കാവുന്ന അപകടത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. പൂജ്യത്തില്‍ താഴെയുള്ള താപനിലയില്‍ 55 മില്യണ്‍ ജനങ്ങള്‍ക്ക് കഴിയേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വിസ്‌കോന്‍സിന്‍, മിഷിഗണ്‍, ഇല്ലിനോയിസ്, അലബാമ, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ എമര്‍ജന്‍സി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിശൈത്യ മേഖലയില്‍ മതിയായ രക്ഷാകവചമില്ലാതെ ശരീരഭാഗം 10 മിനിറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ ഈ ഭാഗം മുറിച്ചു മാറ്റേണ്ട സ്ഥിതി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് അതിശൈത്യം ഏറ്റവും തീവ്രമായി അനുഭവപ്പെടുക. ഷിക്കാഗോയില്‍ അന്റാര്‍ട്ടിക്കയേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. മൈനസ് 33 ഡിഗ്രി സെല്‍ഷ്യസാണ് നഗരത്തില്‍ പ്രവചിക്കപ്പെടുന്നതെങ്കിലും, മഞ്ഞുകാറ്റിന്റെ അകമ്പടിയില്‍ അത് മൈനസ് 46 സെല്‍ഷ്യസ് വരെയായി അനുഭവപ്പെടമെന്നതാണ് യാഥാര്‍ഥ്യം.
വിന്‍സികോന്‍സിനില്‍ രണ്ടടി മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷിക്കാഗോയില്‍ വില കൂടിയ ജാക്കറ്റുകള്‍ തോക്കു ചൂണ്ടി മോഷ്ടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി പോലീസ് പറഞ്ഞു. അമേരിക്കയില്‍ ആയിരത്തിലധികം വിമാന സര്‍വീസുകള്‍ പ്രതികൂല കാലാവസ്ഥയില്‍ റദ്ദാക്കി. മിഡ്വെസ്റ്റ് മേഖലയില്‍ ആയിരക്കണക്കിനു സ്‌കൂളുകളും, ബിസിനസ് സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.