
വാഷിങ്ടണ്‍: മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍ കൊടുംശൈത്യത്തിന്റെ പിടിയില്‍. റഷ്യ, അയര്‍ലന്‍ഡ്, കാനഡ, യു.എസ് എന്നീ രാജ്യങ്ങളെയാണ് ശൈത്യം പ്രധാനമായും ബാധിക്കുക. 1985 ജനുവരി 20ന് ഷികാഗോയില്‍ രേഖപ്പെടുത്തിയ മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ മേഖലയില്‍ ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില.
വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ അവശ്യ സര്‍വിസുകളെ ശൈത്യം ബാധിച്ചു. അടിയന്തര ദുരിതാശ്വാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സുരക്ഷിത ഗതാഗതസൗകര്യം ഒരുക്കി.
കുട്ടികളും പ്രായമായവരും അതിശൈത്യം അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിശൈത്യത്തോടൊപ്പം ശക്തമായ ശീതക്കാറ്റും ഈ മേഖലയില്‍ വീശുന്നുണ്ട്. ഡീസല്‍ തണുത്തുറഞ്ഞ് ജെല്‍ പരുവത്തിലായി വാഹനങ്ങള്‍ പ്രവര്‍ത്തനരഹിതമായ നിലയിലാണ്. യു.എസില്‍ 5.5 കോടി ആളുകളെ തണുപ്പ് ബാധിച്ചു. മിഡ്‌വെസ്‌റ്റേണ്‍, വിസ്‌കോണ്‍സന്‍, മിഷിഗണ്‍, ഇലനോയ് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഷികാഗോയില്‍ രാത്രികാലത്ത് മൈനസ് 33 ഡിഗ്രിയാണ് താപനില. വിസ്‌കോണ്‍സന്‍, ഇലനോയ്, അലബാമ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. കാനഡയില്‍ ശൈത്യം ബാധിച്ച പ്രവിശ്യകളിലെ സ്‌കൂളുകള്‍ അടച്ചു. 2000ത്തോളം വിമാന സര്‍വിസുകള്‍ റദ്ദാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.