Currency

ഗ്രീന്‍ കാര്‍ഡ്; രാജ്യങ്ങള്‍ക്കുള്ള ക്വോട്ട പരിധി എടുത്തു കളയാന്‍ ബില്‍, ഇന്ത്യക്കാര്‍ക്ക് നേട്ടമാകും

സ്വന്തം ലേഖകന്‍Saturday, February 9, 2019 1:44 pm

വാഷിംഗ്ടണ്‍: ഗ്രീന്‍കാര്‍ഡ് അനുവദിക്കുന്നതിന് നിലവില്‍ ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ക്വോട്ട പരിധി എടുത്തു കളയാന്‍ വ്യവസ്ഥ ചെയ്യുന്ന സമാനമായ രണ്ടു ബില്‍ സൈനറ്റിലും, ജനപ്രതിനിധി സഭയിലും അവതരിപ്പിച്ചു. സിലിക്കണ്‍വാലിയിലെ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ഐടി കമ്പനികളൊക്കെ ഈ നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ബില്‍ നിയമമയാല്‍ ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അത് ഗുണകരമായി മാറും. നിലവില്‍ എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് പതിറ്റാണ്ടുകളോളം ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.

സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ സ്ഥനാര്‍ഥി മോഹിയായ കമല ഹാരിസും, റിപ്പബ്ലിക്കന്‍ അംഗം മൈക്ക് ലീയും ചേര്‍ന്നാണ് – ഫെയര്‍നസ് ടു ഹൈ സ്‌കിള്‍ഡ് ഇമിഗ്രന്റ്സ് ആക്ട് – എന്ന ബില്‍ അവതരിപ്പിച്ചത്. സമാനമായ മറ്റൊരു ബില്‍ ജനപ്രതിനിധി സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ സൊ ലെഫ്ഗ്രോന്‍, കെന്‍ ബുക്ക് എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിച്ചത്. എച്ച് 1 ബി വിസ ഉള്‍പ്പെടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് പ്രതിവര്‍ഷം 140,000 ഗ്രീന്‍കാര്‍ഡാണ് അനുവദിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച് മൊത്തം അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡുകളുടെ ഏഴു ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്തു നിന്നുള്ളവര്‍ക്ക് നല്‍കാന്‍ പാടില്ല.

കൂടുതല്‍ ജനസംഖ്യയുള്ളതും എച്ച് 1 ബി വിസയില്‍ കൂടുതല്‍ പേര്‍ എത്തുന്നതുമായി ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗ്രീന്‍കാര്‍ഡിനായി കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരുന്നത് നിബന്ധന മൂലമാണ്. കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിട്ടുള്ള ബില്‍ പാസായി നിയമമയാല്‍ ഇന്ത്യക്കാര്‍ക്ക് അത് അനുഗ്രഹമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. സെനറ്റില്‍ 13 പേരുടെ കോ സ്പോണ്‍ഷര്‍ഷിപ്പില്‍ അവതരിപ്പിച്ചിരിക്കുന്ന ബില്ലനുസരിച്ച് ആദ്യം വരുന്നവര്‍ക്ക് ആദ്യം ഗ്രീന്‍കാര്‍് നല്‍കുന്ന സംവിധാനമാണ് നടപ്പാക്കേണ്ടത്. ഒരു പ്രത്യേക രാജ്യത്തു നിന്നായി പോയതു കൊണ്ട് കുടിയേറ്റക്കാര്‍ക്ക് ദിരുതമുണ്ടാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x