Currency

കൊറോണ വൈറസ് പടരുന്നു; സൗദിയില്‍ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകന്‍Saturday, February 16, 2019 4:49 pm

റിയാദ്: സൗദിയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഒരാഴ്ച്ചക്കിടെ ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളാണ് വൈറസിന്റെ ഉറവിടമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രോഗം ബാധിച്ചവരില്‍ 65 ശതമാനം പേരും റിയാദ് പ്രവശ്യയിലെ വാദി അല്‍ ദവാസിര്‍ നിവാസികളാണ്. ബുറൈദ, ഖമീസ് മുശൈത്ത് തുടങ്ങിയ സ്ഥലങ്ങളിലും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒട്ടകങ്ങളാണ് കൊറോണ വൈറസുകളുടെ പ്രഭവ കേന്ദ്രമെന്നാണ് കണ്ടെത്തല്‍. രോഗം പടരാതിരിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ നല്‍കുന്നുണ്ട്.

ഒട്ടകങ്ങളും അവയുടെ ചുറ്റുപാടുകളുമായി നേരിട്ടും അല്ലാതെയുമുള്ള ബന്ധങ്ങള്‍ ഒഴിവാക്കണം. ഒട്ടക ഉല്‍പ്പന്നങ്ങളും ഒട്ടക പാല്‍ പാചകം ചെയ്യാതെ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. കൊറോണ ബാധിച്ച രോഗികകളുമായുള്ള സഹവാസത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

2012 മുതലാണ് മെര്‍സ് കൊറോണ വൈറസ് പ്രചരിച്ച് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 27 രാജ്യങ്ങളിലായി 2274 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 806 പേര്‍ മരിക്കുകയും ചെയ്തു. മരിച്ചവരില്‍ 80 ശതമാനം പേരും സൗദിയിലുള്ളവരായിരുന്നു.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 773 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആഴ്ച വീണ്ടും സൗദിയില്‍ നിരവധിപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x