Currency

ഗള്‍ഫ് രാജ്യങ്ങളിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്

സ്വന്തം ലേഖകന്‍Sunday, March 3, 2019 11:46 am

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുള്ളതായി സര്‍വേ റിപ്പോര്‍ട്ട്. 2018ലെ കണക്കുകള്‍ അടിസ്ഥാനമാക്കി തൊഴില്‍ പോര്‍ട്ടലായ ബൈത്ത്.കോം പുറത്തുവിട്ട പേ റോള്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതനുസരിച്ച് കുവൈത്തിലെ വിദേശതൊഴിലാളികളുടെ എണ്ണത്തില്‍ 27.73% കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വിദേശ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പള ശരാശരിയില്‍ 26 ശതമാനം ഇടിവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞു പോക്കുണ്ടായത്. 34.21 ശതമാനമാണ് സൗദി വിദേശി തൊഴില്‍ ശേഷിയിലുണ്ടായ കുറവ്. യു.എ.ഇയില്‍ ഇത് 26.74 ശതമാനവും ബഹ്‌റൈനില്‍ 25.18 ശതമാനവും ഒമാനില്‍ 25.2 ശതമാനവുമാണ്. ഖത്തര്‍ ഒഴികെ ഉള്ള ഗള്‍ഫ് നാടുകളില്‍ ഉള്ള തൊഴിലാളികള്‍ക്കിടയിലായിരുന്നു സര്‍വേ. പാശ്ചാത്യര്‍, അറബികള്‍, ഏഷ്യക്കാര്‍ എന്നിങ്ങനെ തൊഴിലാളികളെ വര്‍ഗീകരിച്ചാണ് സര്‍വേ നടത്തിയത്.

തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പള ശരാശരിയില്‍ സൗദിയാണ് മുന്നില്‍. പ്രതിമാസം 8560 ഡോളറാണ് സൗദി അറേബ്യയില്‍ വിദേശ തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി വേതനം. യു.എ.ഇയെ അപേക്ഷിച്ചു 2.9 ശതമാനവും ബഹ്റൈനെ അപേക്ഷിച്ചു 8.4 ശതമാനവും കുവൈത്തിനെക്കാള്‍ 8.96 ശതമാനവും ഒമാനെ അപേക്ഷിച്ചു 8.7 ശതമാനവും കൂടുതാലാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x