
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് എട്ടു ദിനാര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാന് ആണ് വ്യോമയാന വകുപ്പിന്റെ തീരുമാനം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ ഒന്ന് മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിനായി ടിക്കെറ്റെടുക്കുന്ന യാത്രക്കാരില്‍ നിന്ന് എട്ട് ദിനാര്‍ എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ അധികം ഈടാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ടിക്കറ്റിനൊപ്പം സര്‍വീസ് ചാര്‍ജ് കൂടി ഈടാക്കണമെന്നായിരുന്നു നിര്‍ദേശം. 60 വയസ്സിനു മുകളിലുള്ള കുവൈത്ത് പൗരന്മാര് ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ കുവൈത്തില്‍ നിന്നും നാടുകടത്തപ്പെടുന്നവര്‍ എന്നീ വിഭാഗങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധിക ചാര്‍ജിനെതിരെ പാര്‍ലമെന്റിനകത്തും പൊതുജനങ്ങള്‍ക്കിടയിലും വ്യാപകമായ എതിര്‍പ്പുണ്ടായ സാഹചര്യത്തിലാണ് തീരുമാനം മരവിപ്പിക്കാന്‍ വാണിജ്യമന്ത്രി ഡി.ജി.സി.എക്കു നിര്‍ദേശം നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.