
അബൂദബി: വായനയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് അബുദാബി വിമാനത്താവളത്തില്‍ ലൈബ്രറി ആരംഭിച്ചു. മാര്‍ച്ചില്‍ ആചരിച്ച വായന മാസത്തിന്റെ തുടര്‍ച്ചയായാണ് സംരംഭം. ഒന്ന്, മൂന്ന് ടെര്‍മിനലുകളിലാണ് ലൈബ്രറികള്‍. ഒന്നാം ടെര്‍മിനലില്‍ 14-18 ഗെയ്റ്റുകള്‍ക്കിടയിലായി ട്രാന്‍സിറ്റ് ഏരിയയിലാണ് വലിയ ലൈബ്രറിയുള്ളത്. നടപ്പാതയില്‍ മൂന്നിടങ്ങളിലായി ചെറിയ ലൈബ്രറികളും ഒരുക്കിയിട്ടുണ്ട്. മൂന്നാം ടെര്‍മിനലില്‍ 33-35 ഗെയ്റ്റുകള്‍ക്കിടയില്‍ 3 ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. വലുതില്‍ 10 പേര്‍ക്കും ചെറുതില്‍ 6 പേര്‍ക്കും ഇരുന്നു വായിക്കാനുള്ള സൗകര്യമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബ്രയാന്‍ തോംസണ്‍ പറഞ്ഞു.
സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് അബൂദബി വിമാനത്താവളത്തില്‍ പുതിയ ലൈബ്രറികള്‍ തുറന്നത്. മേഖലയിലെ വിമാനത്താവളങ്ങളിലെ ആദ്യ ലൈബ്രറിയാണ് ഇത്. ഉപഭോക്താക്കളുടെ യാത്രാനുഭവം മികച്ചതാക്കുന്നതിന് വേണ്ടിയാണ് പുതിയ ലൈബ്രറികള്‍ ആരംഭിച്ചത്. നോവലുകളും രാജ്യത്തിന്റെ പൈതൃകം മനസ്സിലാക്കാവുന്ന പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്ന ലൈബ്രറിയിലേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രയാന്‍ തോംപ്‌സണ്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.