
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പുനപരിശോധനക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ‘സെക്യൂരിറ്റി സൂപ്പര്‍വിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്’ എന്ന പേരിലാണ് ഗതാഗത വകുപ്പിന് കീഴില്‍ പ്രത്യേക വകുപ്പ് സ്ഥാപിച്ചത്. ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിച്ച കേസുകളുടെ ഫോളോ അപ്പിനായി വകുപ്പിന് കീഴില്‍ ഏതാനും ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
വിദേശികളുടെ ലൈസന്‍സ് പരിശോധിച്ച് നിയമസാധുത ഉറപ്പാക്കലാണ് പുതിയ വകുപ്പിന്റെ പ്രധാന ഉത്തരവാദിത്തം. ഉപാധികളോടെയാണ് നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത്. ചുരുങ്ങിയത് 600 ദിനാര്‍ ശമ്പളം, ബിരുദം, കുവൈത്തില്‍ രണ്ട് വര്‍ഷം താമസം എന്നിവയാണ് ഉപാധികള്‍. ചില തസ്തികകളില്‍ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസന്‍സ് അനുവദിക്കുമെങ്കിലും ഇത്തരം തസ്തികളില്‍നിന്ന് മാറിയാല്‍ ലൈസന്‍സ് തിരിച്ചേല്‍പ്പിക്കണം. ഇങ്ങനെ ചെയ്യാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി മുതല്‍ സെക്യൂരിറ്റി സൂപ്പര്‍ വിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് കൈകാര്യം ചെയ്യുക.
കഴിഞ്ഞയാഴ്ച 1000ത്തിലേറെ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ഗതാഗത വകുപ്പ് മരവിപ്പിച്ചിരുന്നു. അനധികൃത രീതിയില്‍ ലൈസന്‍സ് നല്‍കാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.