Currency

ഗാര്‍ഹിക തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ള പുതിയ ഇ-റിക്രൂട്ട്മെന്റ് കരാര്‍ നിലവില്‍ വന്നു

സ്വന്തം ലേഖകന്‍Tuesday, July 2, 2019 1:45 pm

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച ഇ-റിക്രൂട്ട്മെന്റ് കരാര്‍ നിലവില്‍ വന്നു. ഉപയോക്താവും റിക്രൂട്ടിംഗ് കമ്പനികളും തമ്മില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പോര്‍ട്ടല്‍ വഴിയാണ് കരാറിലെത്തേണ്ടത്. കരാര്‍ പ്രകാരമുള്ള തുകയും ഉപയോക്താവ് ഇതേ പോര്‍ട്ടല്‍ വഴി തന്നെ അടക്കണം. കരാര്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കടുത്ത പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പരിഷ്‌കരിച്ച നിയമം.

പോരായ്മകള്‍ പരിഹരിച്ചും ഉപയോക്താക്കളുടെയും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പ് വരുത്തിയുമാണ് പുതിയ കരാര്‍ പരിഷ്‌കരിച്ചിരിക്കുന്നത്. സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ഏകീകൃത കരാര്‍ പാലിക്കല്‍ രാജ്യത്തെ മുഴുവന്‍ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമാണ്.

കരാര്‍ പ്രകാരമുള്ള തുകയും ഉപയോക്താവ് മുസാനിദ് പോര്‍ട്ടല്‍ വഴി അടക്കുന്നതോടെ മുഴുവന്‍ റിക്രൂട്ട്മെന്റുകളും ഒപ്പം അനുബന്ധ സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കുന്നതിന് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന് കഴിയും. ഇത് ഈ രംഗത്തുള്ള തട്ടിപ്പുകളും കൃത്രിമങ്ങളും തടയുന്നതിന് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പരിഷ്‌കരിച്ച കരാര്‍ പ്രകാരം തൊണ്ണൂറ് ദിവസത്തിനകം ഗാര്‍ഹിക തൊഴിലാളികളെ സ്ഥാപനങ്ങള്‍ എത്തിച്ച് നല്‍കിയിരിക്കണം. കാലതാമസം വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് കരാര്‍ തുകയുടെ മുപ്പത് ശതമാനം വരെ പിഴ ചുമത്തുന്നതിനും പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നുണ്ട്. ഏറ്റവും മികച്ച റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് സംവിധാനവും പരിഷകരിച്ച മുസാനിദ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x