
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ 2022 ആഗസ്റ്റില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നു ആസൂത്രണകാര്യ മന്ത്രി മര്‍യം അഖീല്‍. 1.3 ശതകോടി ദീനാര്‍ ചെലവിലാണ് ലിമാക് രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. ടെര്‍മിനലിന്റെ നിര്‍മ്മാണ ജോലികള്‍ 36 ശതമാനം പൂര്‍ത്തീകരിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. നിലവില്‍ 50 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം വിമാനത്താവളം വഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്.
ടെര്‍മിനല്‍ സൈറ്റില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തുര്‍ക്കി അംബാസിഡര്‍ ആയിഷ കുയിതക്, തുര്‍ക്കിയിലെ കുവൈത്ത് അംബാസിഡര്‍ ഗാസന്‍ അല്‍ സവാവി, തുര്‍ക്കിഷ് കമ്പനിയായ ലീമാക്കിന്റെ ടെക്നിക്കല്‍, എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.
ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് ആണ് പദ്ധതിയുടെ രൂപരേഖ തയറാക്കിയത്. ചിറകുകളുടെ രൂപത്തില്‍ 1.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു ടെര്‍മിനലുകളാണ് നവീകരണ ഭാഗമായി നിര്‍മിക്കുന്നത്. 4,500 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍ കഴിയുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള ബജറ്റ് ഹോട്ടല്‍, വിശാലമായ അറൈവല്‍-ഡിപാര്‍ച്ചര്‍ ഹാളുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും നിര്‍മാണഘട്ടത്തിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.