Currency

സൗദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

സ്വന്തം ലേഖകന്‍Wednesday, July 17, 2019 2:51 pm

ജിദ്ദ: സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. പൊതു ജന താല്‍പര്യാര്‍ഥം ഇക്കാര്യം പരിശോധിച്ച് അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു.

ഇതിനായി മുനിസിപ്പല്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതിയെടുത്താല്‍ മാത്രം മതി. ഫീസ് എത്രയാണെന്നത് മുനിസിപ്പല്‍ കാര്യാലയത്തിന് തീരുമാനിക്കാം. ഇടവേളകളില്ലാതെ 24 മണിക്കൂറും ഇതോടെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. അര്‍ധരാത്രിയോടെ കടകളടക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതിയില്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം.

നമസ്‌കാര സമയങ്ങളില്‍ കടയടക്കുന്നതാണ് സൗദിയിലെ നിലവിലെ സമ്പ്രദായം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേകമായ പരാമര്‍ശമൊന്നും നടത്താതെയാണ് 24 മണിക്കൂറും കടകള്‍ തുറക്കാനുള്ള തീരുമാനം. അതേസമയം ഭൂരിഭാഗം മാളുകളും വ്യാപാര സ്ഥാപനങ്ങളും ഇവയോട് ചേര്‍ന്ന് നമസ്‌കാരത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പുതിയ തീരുമാനം വ്യാപാര മേഖലയില്‍ ഉണര്‍വുണ്ടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x