
റിയാദ്: സൗദിയില്‍ ടെക്നീഷ്യന്‍ വിസയിലുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സൗദി എഞ്ചിനിയറിംഗ് കൗണ്‍സിലിനു കീഴില്‍ നടപ്പിലാക്കിയ രജിസ്ട്രേഷനാണ് അറ്റസ്റ്റ് ചെയ്ത യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സര്‍ട്ടിഫിക്കറ്റില്ലാതെ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് മൂന്ന് മാസത്തെ താല്‍കാലിക രജിസ്ട്രേഷന്‍ മാത്രമായിരിക്കും അനുവദിക്കുക.
മൂന്ന് മാസം മുമ്പാണ് രാജ്യത്തെ ടെക്നീഷ്യന്‍ വിസയിലുളളവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. രാജ്യത്തെ പ്രഫഷണലുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്ന സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സിനു കീഴിലാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. അന്‍പത്തിയാറ് ടെക്നിക്കല്‍ പ്രഫഷണുകളിലുള്ളവരുടെ താമസ രേഖ പുതുക്കുന്നതിന് കൗണ്‍സിലിന്റെ അംഗീകാരം നേടിയിരിക്കണമെന്നതാണ് നിബന്ധന.
എന്നാല്‍ മതിയായ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മൂന്ന് മാസത്തെ താല്‍ക്കാലിക അനുമതി മാത്രമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. ഈ കാലയളവില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ച് രജസിട്രേഷന്‍ സ്ഥിരപ്പെടുത്തുകയോ അല്ലെങ്കില്‍ മറ്റു പ്രഫഷനുകളിലേക്ക് മാറുകയോ ചെയ്യണമെന്നതാണ് പുതിയ നിബന്ധന. പുതിയ നിബന്ധന ഈ മേഖലയില്‍ വര്‍ഷങ്ങളായി ജോലിയെടുക്കുന്ന നിരവധി വിദേശികളെയാണ് ബാധിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.