
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിരലടയാള വിവര ശേഖരം വിപുലപ്പെടുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. ക്രിമിനല്‍ എവിഡന്‍സ് വകുപ്പിന്റെ കീഴിലുള്ള വിരലടയാള ഡാറ്റാബേസിന്റെ സ്റ്റോറേജ് ശേഷി വര്‍ദ്ധിപ്പിക്കാന്‍ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ അനുമതി തേടിയിരിക്കുകയാണ് മന്ത്രാലയം.
നിലവില്‍ 8.5 ദശലക്ഷം വിരലടയാളങ്ങള്‍ സൂക്ഷിച്ചു വെക്കാനുള്ള ശേഷിയാണ് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്മെന്റിലെ ഫിംഗര്‍ പ്രിന്റ് ഡാറ്റാബേസിനുള്ളത്. സ്റ്റോറേജ് കപ്പാസിറ്റി 12 ദശലക്ഷമാക്കി വര്‍ദ്ധിപ്പിക്കാനാണ് ആഭ്യന്തരമന്ത്രാലയം ലക്ഷ്യമിടുന്നത്. 480,000 ദിനാര്‍ ആണ് ഇതിനുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ഡാറ്റാബേസ് വിപുലീകരണത്തിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോക്കു ആഭ്യന്ത മന്ത്രാലയം അപേക്ഷ നല്‍കിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും വ്യാജപാസ്പ്പോര്‍ട്ടുകളില്‍ വിദേശികള്‍ രാജ്യത്തു പ്രവേശിക്കുന്നത് തടയുന്നതിലും ഫിങ്കര്‍ പ്രിന്റ് ഡാറ്റാബേസ് വലിയ രീതിയില്‍ സഹായകമാകുന്നുണ്ട്.
2011ലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിലരലടയാള പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ പരീക്ഷിച്ച് വന്‍ വിജയം നേടിയ പരിശോധനാ സംവിധാനം പിന്നീട് രാജ്യത്തെ എല്ലാ കര അതിര്‍ത്തികളിലേക്കും തുറമുഖങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.