
ബഹ്റൈന്‍: ബഹ്റൈനില്‍ സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. രാജ്യത്ത് സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നത് മുപ്പത് ശതമാനം വര്‍ധിച്ചതായും അതോറിറ്റി വ്യക്തമാക്കി.
സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി പറഞ്ഞു. ഇക്കാര്യത്തില്‍ തൊഴില്‍- സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, ‘തംകീന്‍’ തൊഴില്‍ ഫണ്ട് തുടങ്ങി എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങളുമായും സംവിധാനങ്ങളുമായും സഹകരിച്ചാണ് എല്‍.എം.ആര്.എ പ്രവര്‍ത്തിക്കുന്നത്. ബിരുദം നേടിയവര്‍ക്കായി പ്രത്യേക പരിശീലന പരിപാടി ആവിഷ്കരിച്ചത് വഴി ഗവണ്മെന്റ് സെക്ടറുകളിലും സ്വകാര്യ മേഖലയിലും സ്വദേശി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നുണ്ട്.
തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ക്കനുസരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതായും ഉസാമ അല്‍ അബ്സി വ്യക്തമാക്കി. നിര്‍ണിത മേഖലകളില്‍ സ്വദേശി തൊഴിലന്വേഷകര്‍ ഇല്ലാതിരിക്കുമ്പോള്‍ മാത്രമേ വിദേശ പൗരന്മാര്ക്ക് വര്‍ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ എന്നും ഉസാമ അല്‍ അബ്സി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.