
റിയാദ്: സൗദിയില്‍ നിന്ന് വിദേശികള്‍ അയക്കുന്ന പണത്തില്‍ ഗണ്യമായ കുറവ്. ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ രാജ്യത്തെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത് ആറായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറ് കോടി റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് നടപ്പിലാക്കിയ തൊഴില്‍ പരിഷ്‌കരണങ്ങളാണ് വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയത്.
ജുലൈയില്‍ അയച്ച തുകയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആയിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിയാറ് കോടി സൗദി റിയാലാണ് ജൂലൈയിലെ റെമിറ്റന്‍സ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറവ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ആയിരത്തി ഇരുന്നൂറ്റി പതിനേഴ് കോടി റിയാലായിരുന്നു നാട്ടിലേക്ക് അയച്ച തുക.
ഒരു മാസം കുറവ് രേഖപ്പെടുത്തിയത് എഴുപത്തിയൊന്ന് കോടി റിയാല്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തുടര്‍ച്ചയായി ആറാം തവണയാണ് വിദേശികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ പോയ മാസം സ്വദേശികള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശങ്ങളിലേക്ക് അയച്ച തുകയില്‍ ഇരുപത് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിദേശികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.