
റിയാദ്: സൗദിയില്‍ ദന്ത ചികിത്സാ മേഖലയിലെ സ്വദേശിവല്‍ക്കരണം എട്ട് തസ്തികകളില്‍ നടപ്പിലാക്കും. ദന്ത ചികിത്സാ മേഖലയില്‍ രണ്ടു ഘട്ടങ്ങളിലായി 55 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍ റാജ്ഹി നേരത്തെ പ്രഖ്യാപിച്ചതാണ്. മൂന്നോ അതില്‍ കൂടുതലോ ദന്ത ഡോക്ടര്‍മാരുള്ള സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. സ്വദേശികളായ ദന്ത ഡോക്ടര്‍മാരുടെ തൊഴിലില്ലാഴ്മ നിരക്ക് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. 25 ശതമാനം സൗദിവല്‍ക്കരണമാണ് ഒന്നാം ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മുപ്പത് ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത് 2021 മാര്‍ച്ച് മുതലാണ്. ഡെന്റിസ്റ്റ്, ജനറല്‍ ഡെന്റിസ്റ്റ്, ഓറല്‍ ആന്റ് ഡെന്റല്‍ സര്‍ജറി സ്‌പെഷ്യലിസ്റ്റ്, ഓര്‍ത്തോ ഡെന്റിക്‌സ് സ്‌പെഷ്യലിസ്റ്റ്, ഡെന്റല്‍ കണ്‍സള്‍ട്ടന്റ്, ജനറല്‍ ഹെല്‍ത്ത് ഡെന്റല്‍ കണ്‍സള്‍ട്ടന്റ്, ഓറല്‍ ആന്റ് ഡെന്റല്‍ സര്‍ജറി കണ്‍സള്‍ട്ടന്റ്, ജനറല്‍ ഹെല്‍ത്ത് ഡെന്റിസ്റ്റ് തുടങ്ങി എട്ട് തസ്തികകളാണ് സൗദിവല്‍ക്കരിക്കുക. ദന്താശുപത്രികള്‍ക്ക് പുറമെ ദന്തഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.