
റിയാദ്: അന്താരാഷ്ട്ര റൂട്ടുകളില്‍ സൗജന്യ ബാഗേജ് ആനുകൂല്യം വെട്ടിച്ചുരുക്കി സൗദി എയര്‍ലൈന്‍സ്. എക്കണോമി ക്ലാസ് ടിക്കറ്റില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ബാഗേജിന്റെ എണ്ണം ചുരുക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിയമം ബാധകമാവുക.
സൗദിയില്‍ നിന്നുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ നേരത്തെ അനുവദിച്ചിരുന്ന സൗജന്യ ബാഗേജ് ആനുകൂല്യമാണ് സൗദി എയര്‍ലൈന്‍സ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. എക്കണോമി ക്ലാസ് ടിക്കറ്റില്‍ എല്ലാ കാറ്റഗറികള്‍ക്കും നേരത്തെ 7 കിലോ ഹാന്‍ഡ് ബാഗും 23 കിലോ ഭാരമുള്ള 2 വീതം ചെക്ക്ഡ് ബാഗേജുകളും അനുവദിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ എക്കണോമി ക്ലാസ് ടിക്കറ്റ് വിഭാഗത്തില്‍ സേവര്‍ എന്ന ഏറ്റവും നിരക്ക് കുറഞ്ഞ ഡ സീരീസ് ടിക്കറ്റില്‍ 7 കിലോ ഹാന്‍ഡ് ബാഗ് മാത്രമേ അനുവദിക്കൂ. ബേസിക് എന്ന പേരിലുള്ള V,N,Tഎന്നീ സീരീസ് ടിക്കറ്റുകളില്‍ 7 കിലോ ഹാന്‍ഡ് ബാഗിനോടൊപ്പം 23 കിലോ ഭാരമുള്ള ഒരു ചെക്ക്ഡ് ബാഗേജു മാത്രമേ ഇനി മുതല്‍ അനുവദിക്കൂ.
എക്കണോമി ക്ലാസ് ടിക്കറ്റുകളിലെ ഉയര്‍ന്ന നിരക്കില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളായ സെമി ഫ്‌ളക്‌സ് സീരീസായ Q, L, H, K ഫ്‌ളക്‌സ് സീരീസായ M, B, E, Y എന്നീ ടിക്കറ്റുകളില്‍ നേരത്തെ അനുവദിച്ചിരുന്ന 23 കിലോ ഭാരമുള്ള 2 വീതം ചെക്ക്ഡ് ബാഗേജുകള്‍ തുടര്‍ന്നും അനുവദിക്കും. അധികമുള്ള ഓരോ 23 കിലോ ഭാരം വരുന്ന ലഗേജുകളും ഏഷ്യന്‍ രാജ്യങ്ങളിലേക്കു 79 ഡോളര്‍ മുന്‍കൂട്ടി ഓണ്‍ലൈനായും 99 ഡോളര്‍ വിമാനത്താവളത്തില്‍ നേരിട്ടു അടച്ചും കൂടെ കൊണ്ടുപോവാം. നേരത്തെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് പഴയ രീതിയില്‍ തന്നെ ലഗേജുകള്‍ കൊണ്ടുപോവാമെന്നും സൗദി എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.