
റിയാദ്: സൗദി അറേബ്യയിലെ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ വാതിലൂടെ പ്രവേശിക്കാം. വെവ്വേറെ പ്രവേശന കവാടങ്ങളെന്ന വിവേചനത്തിന് അവസാനം. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു കവാടവും ബാച്ചിലര്‍മാര്‍ക്ക് വേറെ കവാടവും എന്നതായിരുന്നു നിലവിലെ രീതി.
നിബന്ധനകളില്‍ മാറ്റം വരുത്തിയ വിവരം സൗദി മുനിസിപ്പല്‍ ഗ്രാമീണ കാര്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാല്‍ റസ്റ്റോറന്റുകളിലും കഫേകളിലും നടത്തിപ്പുകാര്‍ക്ക് വെവ്വേറെ കവാടങ്ങള്‍ തുടരാം. അത് നടത്തിപ്പുകാരുടെ ഇഷ്ടത്തിന് വിട്ടു. റസ്റ്റോറന്റുകളിലെ കവാട വിവേചനം അവസാനിപ്പിക്കുന്നതടക്കം വാണിജ്യ സ്ഥാപനങ്ങള്‍ക്കും മറ്റും ബാധകമായിരുന്ന 103 നിബന്ധനകളില്‍ മാറ്റം വരുത്താനാണ് മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി അംഗീകാരം നല്‍കിയത്.
സ്ത്രീക്ക് ഒറ്റയ്ക്ക് ഹോട്ടലുകളില്‍ മുറികളെടുക്കുന്നതിനും താമസിക്കുന്നതിനുമുള്ള വിലക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എടുത്തുകളഞ്ഞിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.