
റിയാദ്: സൗദിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. പ്രധാന റോഡുകളില്‍ 20 മീറ്ററില്‍ കൂടുതല്‍ വാഹനം പിറകിലേക്ക് ഓടിക്കുന്നത് കുറ്റകരമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്താവുന്ന നിയമ ലംഘനമാണ്. പ്രധാന പാതയില്‍ നിന്ന് നിയമാനുസൃതവും സുരക്ഷിതവുമായി പുറത്ത് കടക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അടുത്ത എക്സിറ്റ് വരെ വാഹനമോടിക്കുകയാണ് ശരിയായ രീതി.
യാത്രക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാല്‍ ആക്സിലേറ്ററില്‍ നിന്ന് കാലുയര്‍ത്തുകയും ബ്രേക്ക് ചവിട്ടാതെ സ്റ്റിയറിംഗ് നന്നായി മുറുകെ പിടിക്കുകയും വേണം. തുടര്‍ന്ന് വലത് വശത്ത് ആളുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം സുരക്ഷിതമായ സ്ഥലത്ത് വാഹനം നിറുത്താന്‍ ശ്രദ്ധിക്കണം. ഈ സമയങ്ങളില്‍ വാഹനത്തിലെ എമര്‍ജന്‍സി സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഓര്‍മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.