
റിയാദ്: സൗദിയില്‍ ഇനിയുള്ള ഒരാഴ്ച ശീതകാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷകര്‍. സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ശീതകാറ്റ് ക്രമേണ മധ്യ, കിഴക്ക്, തെക്ക് പ്രവശ്യകളിലേക്ക് വ്യാപിക്കും. വ്യാഴാഴ്ചവരെ ശീതകാറ്റ് തുടര്‍ന്നേക്കാനാണ് സാധ്യത. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ശീതകാറ്റാണ് ഈ ആഴ്ച അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതിശൈത്യം കണക്കിലെടുത്ത് ഉത്തര അതിര്‍ത്തി പ്രവശ്യകളിലെ സ്കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ഇന്ന് മുതല്‍ മൂന്ന് ദിവസം രാവിലെ 9 മണിക്കായിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തബൂക്കിലും അടുത്ത വ്യാഴാഴ്ച വരെ രാവിലെ 9 മണിക്കായിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുക. ഈ ദിവസങ്ങളില്‍ രാവിലെയുള്ള സ്കൂള്‍ അസംബ്ലി ഉണ്ടായിരിക്കുന്നതല്ല. തുറൈഫില്‍ ഇന്ന് മൈനസ് മൂന്ന് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഖുറയാത്തില്‍ മൈനസ് ഒരു ഡിഗ്രിയും, തബൂക്കില്‍ 3 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.