
റിയാദ്: സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ ഭാഗമാകാനും സൗദി തീരുമാനിച്ചിട്ടുണ്ട്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്.
രാജ്യത്തെ ആദ്യ കൃത്രിമ മഴ പദ്ധതിക്ക് അംഗീകാരം നല്‍കിയതാണ് ഇതില്‍ ശ്രദ്ധേയം. പരിസ്ഥിതി കൃഷി ജല വകുപ്പ് മന്ത്രി സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സൗദി സാമ്പത്തിക സമിതി കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ അംഗമാവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നര മാസം മുമ്പ് സൗദി ശുറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയ തീരുമാനത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു.
കൊറിയയുമായി ടൂറിസം രംഗത്തെ സഹകരണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം രംഗത്ത് കൂടുതല്‍ രാജ്യങ്ങളുമായി സഹകരണ കരാര്‍ നേരത്തെ ഒപ്പു വെച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.