
റിയാദ്: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതോടെ പ്രയാസത്തിലാകുന്നവര്‍ക്കെല്ലാം ഇഖാമ കാലാവധി, റീ എന്‍ട്രി കാലാവധി, സന്ദര്‍ശക വിസാ കാലാവധി എന്നിവ ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് ജവാസാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് റീ എന്‍ട്രി, ഇഖാമ, സന്ദര്‍ശന വിസ കാലാവധിയുള്ളവര്‍ക്കെല്ലാം ഇതോടെ കാലാവധി ദീര്‍ഘിപ്പിച്ചു ലഭിക്കും.
റീ എന്‍ട്രി വിസകള്‍ ഓട്ടോമാറ്റിക് ആയാണ് ദീര്‍ഘിപ്പിച്ച് നല്‍കുക. വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നത് വരെയുള്ള കാലത്തേക്കാണ് ഇവര്‍ക്ക് ഇത് ദീര്‍ഘിപ്പിച്ച് ലഭിക്കുക. ഇതിനാല്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നതിന് തടസ്സമുണ്ടാകില്ല. റീ എന്‍ട്രി വിസയില്‍ വിദേശത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഇഖാമ കാലാവധിയും സമാന രീതിയില്‍ നീട്ടി നല്‍കും. വിവിധ രീതിയിലുള്ള സന്ദര്‍ശക വിസകളില്‍ സൗദിയിലെത്തിയവരുടെ വിസാ കാലാവധിയും വിമാന വിലക്ക് നീങ്ങും വരെ നീട്ടി നല്‍കും.
ഇതിനായി തൊട്ടടുത്ത ജവാസാത്ത് ഓഫീസില്‍ നേരിട്ടെത്തി ഫീസടക്കണം. സന്ദര്‍ശക വിസകളില്‍ തങ്ങാവുന്ന പരമാവധി കാലാവധിയായ 180 ദിവസം യാത്രാ വിലക്ക് കാലയളവില്‍ പൂര്‍ത്തിയായാലും ഇവര്‍ക്കും വിലക്ക് നീങ്ങും വരെ കാലാവധി നീട്ടി നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചു.
സൗദിയിലെ വിദേശികളുടെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും ജവാസാത്ത് അറിയിച്ചിരുന്നു. ഈ കമ്മിറ്റിയാകും ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നും ജവാസാത്ത് അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.