
റിയാദ്: സ്വകാര്യ മേഖലയില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ പുതുതായി വിസയിലെത്തിയ വിദേശ തൊഴിലാളികള്‍ക്ക് ഇഖാമ അനുവദിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചു. മാര്‍ച്ച് 18 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവിലെ ഇഖാമ ഫീസ് ഈടാക്കുന്നതിലാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ആണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് 19 വ്യാപനം തടയുന്നതിന് സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ കാരണമായി സ്വകാര്യ മേഖലയുടെ മേലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ചില സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ അടക്കുന്നത് നീട്ടിവെക്കല്‍ അടക്കം ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
ഫീസ് അടക്കാതെ തന്നെ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇഖാമ ഇഷ്യു ചെയ്യാവുന്നതാണ്. ഇഖാമ ഫീസ് മൂന്ന് മാസത്തിന് ശേഷം അടച്ചാല്‍ മതിയെന്നും ജവാസത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.