
റിയാദ്: രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളില്‍ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യക്കാര്‍ക്ക് ഇന്നു മുതല്‍ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ഗള്‍ഫ് രാജ്യക്കാര്‍ക്കും അവിടെ താമസിക്കുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കുമാണ് അവസരം.
കാലാവധിയുള്ള ഇഖാമ (തൊഴില്‍ അനുമതി), റീ എന്‍ട്രി വീസ, സന്ദര്‍ശക വീസ എന്നിവയുള്ളവര്‍ക്കാണ് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന 2021 ജനുവരി ഒന്നു മുതല്‍ എല്ലാ രാജ്യക്കാര്‍ക്കും സൗദിയില്‍ എത്താനാകും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഡിസംബറില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
സൗദിയില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തില്‍ ഉംറ സര്‍വീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും വൈകാതെ ഉണ്ടാകും. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കി വേണം സൗദിയില്‍ പ്രവേശിക്കാന്‍. 48 മണിക്കൂറിനു മുന്‍പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
അതേസമയം കോവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി വീസക്കാരുടെ കാലാവധി കഴിഞ്ഞ റീഎന്‍ട്രി (സൗദിയിലേക്കു പ്രവേശിക്കാനുള്ള അനുമതി), ഇഖാമ (താമസാനുമതി രേഖ) എന്നിവ പുതുക്കാന്‍ അവസരം. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടാണ് പുതുക്കാനുള്ള നടപടി പൂര്‍ത്തിയാക്കേണ്ടത്. ഇവരുടെ ഇഖാമയും റീഎന്‍ട്രി വീസയും ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.