Currency

സൗദിയിലെ തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങള്‍ 14 മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Thursday, March 11, 2021 4:37 pm

റിയാദ്: സൗദിയിലെ തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൊഴില്‍ പരിഷ്‌കാരങ്ങള്‍ മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതിയിലൂടെ തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ബന്ധം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. കഴിഞ്ഞ നവംബര്‍ നാലിനാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും തൊഴില്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ മാറ്റം ബാധകമല്ല. അബ്ഷര്‍, ഖിവ തുടങ്ങിയ പോര്‍ട്ടലുകള്‍ വഴിയാണ് സേവനം ലഭിക്കുക.

പുതിയ മാറ്റമനുസരിച്ച് കരാര്‍ കാലാവധിക്ക് ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴില്‍ മാറാനും സ്പോണ്‍സര്‍ഷിപ്പ് മാറാനും തൊഴിലാളിക്ക് അനുവാദമുണ്ടായിരിക്കും. കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ തൊഴില്‍ മാറാന്‍ തൊഴിലാളി ആഗ്രഹിക്കുന്നുവെങ്കില്‍, 90 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടിസ് നല്‍കണം. എന്നാല്‍ ഇങ്ങനെ സേവനം അവസാനിപ്പിച്ചാല്‍ തൊഴിലുടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലാളി ബാധ്യസ്ഥനായിരിക്കും. അതേസമയം കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ തൊഴിലുടമയും നഷ്ടപരിഹാരം നല്‍കേണ്ടി വരും.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ പ്രകാരമുളള സേവനം അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് നേടാവുന്നതാണ്. തൊഴിലാളിക്ക് സ്വന്തമായി തന്നെ എക്സിറ്റ്, റീ എന്‍ട്രി വിസകള്‍ നേടി നാട്ടിലേക്ക് പോകാം. ഇതിന് സ്പോണ്‍സറുടെ അനുമതി ആവശ്യമില്ല. എങ്കിലും തൊഴിലാളി രാജ്യം വിടുമ്പോള്‍ ഇത് സംബന്ധിച്ച അറിയിപ്പ് ഇലക്ട്രോണിക്- സേവനം മുഖേന സ്പോണ്‍സര്‍ക്ക് ലഭിക്കുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x