Currency

സ്വദേശിവത്കരണം, സിലിക്കണ്‍വാലിയിലെ ഏഷ്യക്കാര്‍ പേടിക്കണം

സ്വന്തം ലേഖകന്‍Sunday, November 20, 2016 9:48 am

ടെക്‌നോളജി ആസ്ഥാനമായ സിലിക്കണ്‍വാലിയില്‍ ഏറ്റവുമധികം ജോലിയെടുക്കുന്നത് വിദേശികളാണ്. ഇതില്‍ ഏറിയപങ്കും ഏഷ്യന്‍ വംശജരും. പല ടെക് കമ്പനികളെയും നയിക്കുന്നത് ഏഷ്യക്കാരാണ്.

സിലിക്കണ്‍വാലി: ഡോണള്‍ഡ് ട്രംപ് അമേരിക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ സിലിക്കണ്‍വാലിയിലെ ഏഷ്യക്കാര്‍ പേടിക്കണം?. ട്രംപിന്റെ ഉപദേശകന്റെ വാക്കുകള്‍ ഇതാണോ സൂചിപ്പിക്കുന്നത്? നേരത്തെ പെപ്‌സികോ മേധാവി ഇന്ദ്ര നൂയി ട്രംപിന്റെ പ്രസിഡന്റു സ്ഥാനം കറുത്തവര്‍ഗക്കാരായ ജീവനക്കാരെ ഭയപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ട്രംപിന്റെ ഉപദേശകനായ സ്റ്റീവ് ബാനന്റെ വെളിപ്പെടുത്തല്‍ ഏഷ്യക്കാര്‍ക്കു നേരേ വിരല്‍ചൂണ്ടുന്നു.

ടെക്‌നോളജി ആസ്ഥാനമായ സിലിക്കണ്‍വാലിയില്‍ ഏറ്റവുമധികം ജോലിയെടുക്കുന്നത് വിദേശികളാണ്. ഇതില്‍ ഏറിയപങ്കും ഏഷ്യന്‍ വംശജരും. പല ടെക് കമ്പനികളെയും നയിക്കുന്നത് ഏഷ്യക്കാരാണ്. ടെക്‌നോളജി കമ്പനികളിലെ വിദേശ ജീവനക്കാരുടെ മേധാവിത്തം അവസാനിക്കുമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ബാനന്‍ സൂചിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്കു നേരേയും അദ്ദേഹത്തിന്റെ ഒളിയമ്പുണ്ട്. പഠിക്കാന്‍വേണ്ടി അമേരിക്കയിലേക്കെത്തുന്നവര്‍ അതു പൂര്‍ത്തിയാക്കി സ്വദേശത്തേക്കു മടങ്ങണം. അല്ലാതെ, ഇതുവരെ നടന്നിരുന്നതുപോലെ ടെക് കമ്പനി തുടങ്ങുകയോ അമേരിക്കയില്‍ത്തന്നെ ജോലി ചെയ്യുകയോ ചെയ്യാന്‍ പാടില്ല എന്നും ബാനന്‍ പറഞ്ഞു. വിദേശീയരെ നേരിട്ട് ആക്രമിച്ചില്ലെങ്കിലും സമീപകാലത്ത് വരാനിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ സൂചന ബാനന്റെ വാക്കുകളിലുണ്ട്.

ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ടെക് സിഇഒമാരുടെ മേധാവിത്വം കുറച്ചൊന്നുമല്ല ട്രംപിനെയും മറ്റു അലോസരപ്പെടുത്തുന്നത്. ഇപ്പോള്‍ സിലിക്കണ്‍വാലിയിലെ പ്രമുഖ കമ്പനികളിലെ സിഇഒമാരില്‍ മൂന്നില്‍ രണ്ടു പേരും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. സമ്പത്തിനേക്കാളും രാജ്യമാണ് വലുതെന്ന ആശയവും ട്രംപ് പക്ഷത്തിനുണ്ട്.

ട്രംപ് പക്ഷത്തിന്റെ ദേശീയത മുന്നില്‍ക്കണ്ടെന്നോണം കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ട്രംപിന്റെ വിജയത്തില്‍ പ്രശംസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആല്‍ഫബെറ്റ് കമ്പനി രൂപീകരിച്ചപ്പോള്‍ ഗൂഗിള്‍ സിഇഒ ആയി സുന്ദര്‍ പിച്ചെ നിയമിക്കപ്പെട്ടു. 2004 മുതല്‍ ഗൂഗിളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം തമിഴ്‌നാട്ടുകാരനാണ്. ട്രംപ് ഭരണം ഏറ്റെടുക്കുമ്പോള്‍ ടെക് ആസ്ഥാനത്ത് എന്തും സംഭവിച്ചേക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x