
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് ഒന്നിലധികം സ്ഥാപനങ്ങളില്‍ മാനേജര്‍ തസ്തിക വഹിക്കാന്‍ അനുമതി. ഒരേസമയം ഒന്നില്‍ കൂടുതല്‍ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കാന്‍ വിദേശികളെ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്. കുവൈത്ത് തൊഴില്‍ നിയമപ്രകാരം വിദേശികള്‍ക്ക് ഒരേസമയം രണ്ടു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി സ്വകാര്യ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഒരേ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനമായാല്‍ പോലും റെസിഡന്‍സി ഏതു സ്ഥാപനത്തിന്റെ പേരിലാണോ അതേ സ്ഥാപനത്തില്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ നിയന്ത്രണമാണ് വിദേശി മാനേജര്‍മാരുടെ കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം എടുത്തുകളഞ്ഞത്. തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാനേജര്‍ തസ്തികയിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്ന വേളയില്‍ പുതിയ ഉത്തരവ് പിന്തുടരണമെന്ന് മാന്‍പവര്‍ റിക്രൂട്ട്മെന്റ് അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാനേജര്‍മാരെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം തൊഴിലുടമയിലോ അല്ലെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിലോ നിക്ഷിപ്തമാക്കി കുവൈത്ത് കമ്പനീസ് ആക്റ്റില്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടുത്തിടെ ഭേദഗതി നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് തൊഴിലുടമയ്ക്ക് ഒരാളെതന്നെ തന്റെ കീഴിലുള്ള ഒന്നിലധികം സ്ഥാപനങ്ങളുടെ മാനേജര്‍ തസ്തികയില്‍ നിയമിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.