Currency

ചികിത്സാ ഫീസ്: അബൂദബിയില്‍ 20% സ്വദേശി പൗരന്മാര്‍ സ്വയം വഹിക്കണമെന്ന നിയമം റദ്ദാക്കി

സ്വന്തം ലേഖകന്‍Saturday, April 29, 2017 11:04 am

പുതിയ ഉത്തരവ് പ്രകാരം 'തിക്ക' മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള എല്ലാ സ്വദേശികളുടെയും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് പൂര്‍ണമായി ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെടും. ഇത് വിദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അബൂദബിയിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്ക് നേട്ടമാണ്.

 

അബൂദബി: സ്വദേശി പൗരന്മാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ഫീസിന്റെ 20 ശതമാനം സ്വയം വഹിക്കണമെന്ന നിയമം റദ്ദാക്കി. അബൂദബി ബുര്‍ജീല്‍ ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

വിദഗ്ധ മെഡിക്കല്‍ കോളജും ആരോഗ്യ പരിചരണ നഗരവും സ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടു. മെഡിക്കല്‍ ടൂറിസം കേന്ദ്രം എന്ന നിലയില്‍ എമിറേറ്റിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. 2016 ജൂലൈ ഒന്ന് മുതല്‍ എമിറേറ്റിലെ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തി അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്) നടപ്പാക്കിയ നിര്‍ദേശമാണ് റദ്ദാക്കപ്പെട്ടത്.

പുതിയ ഉത്തരവ് പ്രകാരം ‘തിക്ക’ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള എല്ലാ സ്വദേശികളുടെയും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് പൂര്‍ണമായി ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെടും. ഇത് വിദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അബൂദബിയിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്ക് നേട്ടമാണ്. നേരത്തെ 20 ശതമാനം സ്വയം വഹിക്കണമെന്ന നിബന്ധന വന്നതോടെ സ്വകാര്യ ആശുപത്രികളുടെയും ചെറുകിട മെഡിക്കല്‍ സെന്ററുകളുടെയും വരുമാനത്തില്‍ കാര്യമായ കുറവ് സംഭവിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x