
റിയാദ്: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ നിര്‍മിത ബുദ്ധി സംവിധാനവുമായി സൗദി അറേബ്യ. നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന നൂതന സംവിധാനം റിയാദില്‍ പരീക്ഷിച്ച് ഫലം പരിശോധിച്ച ശേഷം രാജ്യവ്യാപകമാക്കുന്നതിന്റെ തുടക്കമായി ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റിന് കീഴില്‍ സജ്ജീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ട്രാഫിക് ഡയറക്ടറേറ്റിന് കീഴിലെ സിവില്‍ വാഹനങ്ങളിലും റോഡുകളിലും ഈ ഉപകരണങ്ങള്‍ സ്ഥാപിക്കും.
പ്രത്യേക കിരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താന്‍ ഈ ഉപകരണത്തിന് കഴിയും. മണിക്കൂറില്‍ 30 മുതല്‍ 260 വരെ കിലോമീറ്റര്‍ വേഗം നിരീക്ഷിക്കാന്‍ ഈ ഉപകരണങ്ങള്‍ക്ക് കഴിയും. പരീക്ഷാടിസ്ഥാനത്തില്‍ റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് 150 കാറുകളിലാണ് ഇത് സ്ഥാപിച്ച് പരിശോധിച്ചത്. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യല്‍ പൂര്‍ണമായും നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനത്തിലേക്ക് മാറ്റുന്നതാണ് പദ്ധതി. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ നിയമ ലംഘനങ്ങളും ഈ സംവിധാനം കണ്ടെത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.