
റിയാദ്: സൗദിയില്‍ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി കുടിശ്ശിക ആനുകൂല്യം ലഭിക്കാന്‍ സ്വദേശിവത്ക്കരണ നിബന്ധന പാലിക്കണെമന്ന് തൊഴില്‍ മന്ത്രാലയം. സ്വദേശിവത്കരണ നിബന്ധന പാലിച്ച പ്ലാറ്റിനം, പച്ച കാറ്റഗറിയില്‍ പെട്ട മൂന്ന് ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ക്ക്, ലെവി കുടിശ്ശിക ഉടന്‍ തിരിച്ചു കിട്ടും. വാര്‍ത്താ കുറിപ്പിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മൂന്ന് ലക്ഷത്തി പതിനാറായിരം സ്ഥാപനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ലെവി കുടിശ്ശിക ഉടന്‍ തിരിച്ചു കിട്ടുക. ഈ കമ്പനികളെല്ലാം പ്ലാറ്റിനം, പച്ച കാറ്റഗറിയിലാണ്. മഞ്ഞ, ചുവപ്പ് കാറ്റഗറിയിലുള്ള കമ്പനികള്‍ക്കും സംഖ്യ തിരിച്ചു കിട്ടും. അടക്കാന്‍ ബാക്കിയുള്ള കാലത്തേത് ഒഴിവാക്കി നല്‍കുകയും ചെയ്യും. നാല്‍പത്തി എട്ടായിരം സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. മതിയായ സ്വദേശികളെ നിയമിക്കാത്തതിനാലാണ് ഇവര്‍ മഞ്ഞ, ചുവപ്പ് എന്ന താഴ്ന്ന ഗണത്തില്‍ പെടുന്നത്. മതിയായ സ്വദേശികളെ നിയമിക്കുന്നതോടെ ഈ കമ്പനികള്‍ക്കും പച്ച, പ്ലാറ്റിനം കാറ്റഗറികളിലേക്ക് മാറാം. ഇതോടെ ഇവര്‍ക്കും ലെവി കുടിശ്ശിക ഒഴിവാക്കും.
ഈ ആനുകൂല്യം ലഭിക്കാന്‍ പ്രസ്തുത വര്‍ഷത്തെ 52 മാസക്കാലം സ്വദേശി അനുപാതം ആവശ്യമായ തോതില്‍ ഉള്ളതായി രേഖ സമര്‍പ്പിക്കണം. വാര്‍ത്താ കുറിപ്പിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം പറയുന്നത്. നിബന്ധനകള്‍ പൂര്‍ത്തീകരിച്ച സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ‘തഹ്ഫീസ്’ വഴിയാണ് സംഖ്യ തിരിച്ചു ലഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.