ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മുപ്പത്തിയെട്ട് ആയി. ഇറാനില്‍ നിന്ന് വന്ന അഞ്ച് വനിതകള്‍ക്കാണ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.
ഇറാന്‍ സന്ദര്‍ശിച്ച ശേഷം രാജ്യത്തേക്ക് വന്ന വ്യക്തികളിലാണ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയത് എന്നതിനാല്‍ ഇറാനിലേക്കുള്ള യാത്ര കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇറാഖ്, ലബനോന്‍ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളും നിര്‍ത്തി. മുന്‍കരുതല്‍ എന്ന നിലയില്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചക്കാലത്തേക്ക് അവധി നല്‍കിയതും രോഗബാധയുടെ വ്യാപനം തടയുവാനുദ്ദേശിച്ചാണ്.
വൈറസ് ബാധയേറ്റ ആളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയതായും ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാല്‍ 444 എന്ന നമ്പറില്‍ വിളിച്ച് വൈദ്യ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.