
ബഹ്‌റൈന്‍: ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, മൂന്ന് മാസത്തേക്ക് എല്ലാവരുടെയും വൈദ്യുതി, വെള്ളം ബില്ലുകള്‍ സര്‍ക്കാര്‍ അടക്കും. കോവിഡ് രോഗ ബാധയുടെ സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന് ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളം ബില്ലുകള്‍ അടക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ മൂന്ന് മാസ കാലയളവില്‍ മുനിസിപ്പല്‍, ടൂറിസം ഫീസുകള്‍ ഈടാക്കില്ല. കോവിഡ് -19 രോഗത്തെത്തുടര്‍ന്നുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് 430 കോടി ദിനാറിന്റെ സാമ്പത്തിക പാക്കേജ് ധനമന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖാലിദ് അല്‍ ഖലീഫയാണ് പ്രഖ്യാപിച്ചത്.
പ്രവാസികള്‍ക്കടക്കം രാജ്യ നിവാസികള്‍ക്ക് ഗുണകരമാകുന്ന നിരവധി തീരുമാനങ്ങളാണ് മന്ത്രിയുടെ പ്രഖ്യാപനത്തിലുള്ളത്. സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ഭൂമിയുടെ വാടകയും ഒഴിവാക്കും, വ്യക്തികളുടെ വായ്പാ തവണകള്‍ ആറുമാസത്തേക്ക് നീട്ടിവെക്കാനും അധിക വായ്പ നല്‍കുന്നതിനും ബാങ്കുകളെ സഹായിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ 370 കോടി ദിനാറിന്റെ പാക്കേജ് നടപ്പാക്കും. പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനും വായ്പകള്‍ പുന:ക്രമീകരിക്കുന്നതിനുമായി ലേബര്‍ ഫണ്ട് പദ്ധതികളെ ഉപയോഗപ്പെടുത്തും. ലിക്വിഡിറ്റി ഫണ്ട് ഇരട്ടിയാക്കി 200 മില്യണ്‍ ദിനാറാക്കുവാനും സാമ്പത്തിക ഉത്തേജക പാക്കേജില്‍ പദ്ധതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.