
കുവൈത്ത് സിറ്റി: സിവില്‍ ഐഡി കാര്‍ഡിനുള്ള ഫീസ് വര്‍ധിപ്പിക്കുന്നുവെന്ന പ്രചാരണം സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അധികൃതര്‍ നിഷേധിച്ചു. നിലവില്‍ 5 ദിനാര്‍ ആണ് കാര്‍ഡ് ലഭിക്കുന്നതിനുള്ള ഫീസ്. അത് വര്‍ധിപ്പിക്കുന്നുവെന്ന രീതിയില്‍ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. അതിനിടെ കുവൈത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുള്ള 33 രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളെ കൂടെ കൊണ്ടുവരരുതെന്ന് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരോട് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.
അത് സംബന്ധിച്ച് സൗദി എംബസിക്ക് കുവൈത്ത് അധികൃതര്‍ കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം 9 രാജ്യക്കാര്‍ക്ക് കുവൈത്ത് രാജ്യാന്തര വിമാനത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന പ്രചാരണം കുവൈത്ത് എയര്‍വേയ്സ് നിഷേധിച്ചു. കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങളില്‍ 9 രാജ്യക്കാര്‍ക്ക് പ്രവേശനാനുമതി ഇല്ലെന്ന രീതിയിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ഏത് യാത്രക്കാരനും നിയമാനുസൃതം കുവൈത്ത് എയര്‍വേയ്സിലോ മറ്റേതെങ്കിലും വിമാനങ്ങളിലോ കുവൈത്ത് രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.