
കുവൈത്ത് സിറ്റി: കുവൈത്തില്‍ 16 വയസ് തികഞ്ഞ കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മുതിര്‍ന്നവരെപോലെ നിയമനടപടികള്‍ക്ക് വിധേയമാക്കപ്പെടുന്ന നിയമം റദ്ദാക്കാന്‍ തീരുമാനം. ബാല കുറ്റവാളികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാവുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ജുവനൈല്‍ പ്രായം കുറയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കഴിഞ്ഞ നവംബര്‍ 18ന് മുന്‍ സര്‍ക്കാറിന്റെ കാലത്താണ് ബാല കുറ്റവാളികളുടെ പ്രായപരിധി 18 ല്‍നിന്ന് 16 ആക്കാനുള്ള തീരുമാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചത്. ജനുവരി ഒന്നിന് നിയമം പ്രാബല്യത്തിലായി ദിവസങ്ങള്‍ക്കകം ഇത് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത് അപ്രതീക്ഷിത തീരുമാനമായി.
പ്രാബല്യത്തിലായ അന്നുതന്നെ നിയമം ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഹംദാന്‍ അല്‍ ആസിമി, സഫാഹ് അല്‍ ഹാഷിം, സഊദ് അല്‍ ശുവൈയിര്‍, ഖലീല്‍ അബല്‍, ഖാലിദ് അല്‍ ശത്തി എന്നിവര്‍ ചേര്‍ന്നാണ് പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രമേയം ചര്‍ച്ചക്ക് വന്നപ്പോള്‍ സഭയിലുണ്ടായിരുന്ന 47 പേരില്‍ 38 പേര്‍ പ്രായം 16 ആക്കുന്നതിനോട് യോജിക്കുകയാണ് ചെയ്തത്. ഏഴ് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ രണ്ട് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു. കുറ്റകൃത്യങ്ങള്‍ അധികരിച്ച പശ്ചാത്തലത്തില്‍ 2015 മുതലാണ് ജുവനൈല്‍ പ്രായം കുറക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
ബാല കുറ്റവാളികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായത്. കൊലപാതകം, മയക്കുമരുന്ന്, പിടിച്ചുപറി, പീഡനം ഉള്‍പ്പെടെ വലിയ കുറ്റകൃത്യങ്ങളില്‍ പോലും നിരവധി കുട്ടികള്‍ പ്രതികളാണെന്ന് കണ്ടത്തെിയത്. വന്‍ കുറ്റകൃത്യങ്ങളിലെ പ്രതികളായിട്ടുപോലും 18 വയസ് തികയാത്തതിനാല്‍ കുട്ടിക്കുറ്റവാളികള്‍ എന്ന നിയമത്തില്‍പ്പെടുത്തി കുറച്ചുകാലം നല്ലനടപ്പ് കേന്ദ്രത്തില്‍ താമസിപ്പിച്ച് പുറത്തുവിടുന്നത് കുറ്റകൃത്യങ്ങള്‍ അധികരിക്കാന്‍ കാരണമാവുന്നുവെന്നാണ് പ്രായപരിധി കുറച്ചതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.