
വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും വര്‍ധിക്കുന്നു. ഇതുവരെ 68,421 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 1032 പേര്‍ മരിച്ചു. ശേഷിക്കുന്നവരില്‍ 66995 പേരും ചികിത്സയിലാണ്. ആയിരത്തോളം ആളുകള്‍ അതിഗുരുതരാവസ്ഥയിലാണ്. ഇത്രയധികം ആളുകള്‍ക്ക് രോഗം ബാധിക്കുമ്പോഴും 394 പേര്‍ മാത്രമാണ് രോഗം ഭേദമായി ആശുപത്രി വിട്ടതെന്ന വസ്തുത അമേരിക്കയില്‍ സ്ഥിതി എത്രത്തോളം ഭീകരമാണതിന്റെ തെളിവാണ്. വൈറസ് വ്യാപനത്തിന്റെ പുതിയ കേന്ദ്രമായി അമേരിക്ക മാറുമെന്നുള്ള ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ശരിവെക്കുന്നതാണ് അമേരിക്കയിലെ നിലവിലെ സ്ഥിതി.
ന്യൂയോര്‍ക്കിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇതുവരെ 32966 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 366 മരണവും റിപ്പോര്‍ട്ട് ചെയ്തു. 32,492 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ന്യൂജേഴ്സില്‍ രോഗബാധിതര്‍ 4402. ഇവിടെ 62 പേരാണ് ഇതുവരെ മരിച്ചത്. 4340 പേരും ആശുപത്രിയില്‍ തന്നെയാണ്. കാലിഫോണിയയില്‍ പുതുതായി രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 67 ആയി ഉയര്‍ന്നു. 156 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതര്‍ 3154 ആയി. ഇവിടെ 3079 പേര്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. വാഷിങ്ടണില്‍ ഇതുവരെ രോഗം ബാധിച്ചവര്‍ 2588. മരണം 132. 2332 പേര്‍ ചികിത്സയില്‍ തുടരുന്നു. മിഷിഗണില്‍ ഇതുവരെ 43 പേരാണ് മരിച്ചത്. 2295 പേര്‍ മരിച്ചു. 2247 ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്.
ഫ്ളോറിഡയില്‍ 1977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 23 പേര്‍ മരിച്ചു. 1954 ആളുകള്‍ ആശുപത്രിയിലാണ്. ടെക്സാസില്‍ രോഗബാധിതര്‍ 1155. മരണം 15. ആശുപത്രയിലുള്ളവര്‍ 1129. ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പിന്‍സസ് കപ്പലില്‍ 46 അമേരിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വുഹാനില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിച്ചവരില്‍ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.