
അബൂദബി: അബൂദബിയില്‍ നിന്ന് ദുബായിലേക്ക് റെയില്‍പാത നിര്‍മിക്കുന്നതിന് ദേശീയ റെയില്‍ കമ്പനിയായ ‘ഇത്തിഹാദ് റെയില്‍’ രണ്ട് കരാറുകള്‍ നല്‍കി. ഇത്തിഹാദ് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് മൊത്തം 440 കോടി ദിര്‍ഹത്തിന്റെ കരാറിന് അനുമതി നല്‍കിയത്.
216 കിലോമീറ്റര്‍, 94 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള രണ്ട് പാക്കേജുകള്‍ക്കാണ് അനുമതി. ഗുവൈഫാതില്‍നിന്ന് കിഴക്കന്‍ തീരമായ ഫുജൈറ തുറമുഖം വരെയുള്ള 605 കിലോമീറ്റര്‍ പാതയുടെ ഭാഗമാണിത്. ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, ഗന്തൂത്ത് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനി എന്നിവക്കാണ് നിര്‍മാണ കരാര്‍ നല്‍കിയത്.
ദഫ്‌റയിലെ ഹബ്ഷാന്‍ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളില്‍ നിന്ന് റുവൈസ് തുറമുഖത്തേക്ക് കയറ്റുമതിക്കായി സള്‍ഫര്‍ കൊണ്ടുപോകുന്നതിനുള്ള റെയില്‍പാത 2016 മുതല്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇതിന്റെ രണ്ടാം ഘട്ടമായാണ് ദുബായിലെയും അബൂദബിയിലെയും തുറമുഖങ്ങളെ കൂട്ടിയിണക്കി പാത നിര്‍മിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.