Currency

സൗദിയില്‍ റിയല്‍ എസ്റ്റേറ്റില്‍ ഇനി ഡിജിറ്റല്‍ പണമിടപാട് മാത്രം; കറന്‍സി ഇടപാടുകള്‍ നിരോധിച്ചു

സ്വന്തം ലേഖകന്‍Thursday, September 17, 2020 5:08 pm

റിയാദ്: സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിരോധിച്ചു. ഡിജിറ്റല്‍ പണമിടപാട് മാത്രമേ ഇനി മുതല്‍ അംഗീകരിക്കുകയുള്ളൂ. സൗദി ശൂറാ കൗണ്‍സിലാണ് കറന്‍സി നിരോധത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

റിയല്‍ എസ്റ്റേറ്റ്, ബ്രോക്കറേജ് ബിസിനസുകളിലെ പണമിടപാടുകള്‍ക്കാണ് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. അടുത്തിടെ രാജ്യത്ത് മൂല്യ വര്‍ധിത നികുതി അഞ്ചില്‍ നിന്ന് പതിനഞ്ച് ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നികുതി തുക കുറച്ചു കാണിക്കുന്നതിന് ഇടപാട് തുകയിലും കുറവ് വരുത്തുന്ന പ്രവണത വര്‍ധിച്ചു. ഇത് തടയുന്നതിന്റെ ഭാഗമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പണമിടപാട് നിരോധനം. ഒപ്പം രാജ്യം ഘട്ടം ഘട്ടമായി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായും ഇതിനെ വിലയിരുത്തുന്നുണ്ട്.

രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വര്‍ധിത നികുതിയിലെ വര്‍ധനവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടാക്കിയ ആഘാതം പഠിക്കുന്നതിനും കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ പണമിടപാട് നിയന്ത്രണം നടപ്പിലാക്കുന്നതിന് റിയല്‍ എസ്റ്റേറ്റ്, ബ്രോക്കറേജ് ഓഫീസുകളില്‍ നിയന്ത്രണങ്ങള്‍ ആവിഷ്‌കരിക്കാനും, രാജ്യത്തെ കെട്ടിടങ്ങളുടെ കൃത്യമായ എണ്ണം ശേഖരിക്കാനും തരം തിരിക്കാനും, അത് വഴി ഡാറ്റാ ബേസ് വികസിപ്പിക്കാനും ഷൂറാ കൗണ്‍സില്‍ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x