കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ഇഖാമയുമായി ബന്ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് നീക്കം തുടങ്ങി. ഇഖാമ കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്‌കരണം ആലോചിക്കുന്നത്. ലൈസന്‍സ് വിതരണം ഇലക്ട്രോണിക്‌സ് കിയോസ്‌കുകള്‍ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്‌കരണത്തിനൊരുങ്ങുന്നത്.
ഗതാഗത വകുപ്പ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. വിദേശികളുടെ ലൈസന്‍സ് കാലവധി അഞ്ചുവര്‍ഷമാക്കാനും പദ്ധതിയുണ്ട്. ഇതിനിടയില്‍ ഇഖാമ കാലാവധി അവസാനിച്ചാല്‍ ലൈസന്‍സും റദ്ദാകും. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടെങ്കില്‍ അടച്ചുതീര്‍ക്കാതെ ഇഖാമ പുതുക്കാനും കഴിയില്ല.
ഡ്രൈവിങ് ലൈസന്‍സ് അപേക്ഷയും പുതുക്കലും ഓണ്‍ലൈന്‍ വഴിയാക്കി ഒരു മാസം തികയും മുമ്പാണ് ലൈസന്‍സുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പരിഷ്‌കരണത്തിനു കളമൊരുങ്ങുന്നത്. സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം ഈ മാസം 18 മുതലാണ് പ്രാബല്യത്തിലായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.