Currency

കുവൈത്തില്‍ വിദേശികളുടെ ചികിത്സക്കായുള്ള ആശുപത്രികള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും

സ്വന്തം ലേഖകന്‍Thursday, February 20, 2020 2:00 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ചികിത്സകയായി നിര്‍മിക്കുന്ന ആശുപത്രികള്‍ അടുത്ത വര്‍ഷം സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകും. വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദമാന്‍ കമ്പനി ആണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രികള്‍ അഹ്മദി, ഫര്‍വാനിയ, ജഹ്‌റ എന്നിവിടങ്ങളിലാണ് നിര്‍മിക്കുന്നത്. ഇതില്‍ അഹമ്മദിയിലെയും ജഹറയിലെയും ആശുപത്രികള്‍ 2021 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫര്‍വാനിയ ആശുപത്രിയുടെ നിര്‍മാണം 2024ലാണ്പൂര്‍ത്തിയാവുക. ഹവല്ലിയിലും ഫര്‍വാനിയയിലും ദമാന്‍ അടുത്തിടെ ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു.

600 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെയാണ് അഹമ്മദിയിലും ജഹ്‌റയിലും ആശുപത്രികള്‍ ഒരുക്കുന്നതെന്ന് ദമാന്‍ സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍ ഖനൈഇ പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിക്കു കീഴില്‍ രാജ്യ വ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്ന് വലിയ ആശുപത്രികളുമാണ് പദ്ധതിയിലുള്ളത്.

ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 ദീനാറായി വര്‍ധിക്കും. നിലവില്‍ അമ്പത് ദിനാറാണ് വാര്‍ഷിക ഫീസ്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വിദേശികള്‍ക്ക് ദമാന്‍ ആസ്പത്രികളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x