Currency

ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈറ്റ്ഹൗസിലേക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Wednesday, January 23, 2019 1:59 pm

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ കമല ഹാരിസ് 2020 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ അറ്റോര്‍മി ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ള കമല എ.ബി.സിയുടെ ഗുഡ് മോര്‍ണിംഗ് അമേരിക്ക പരിപാടിയില്‍ പങ്കെടുക്കവെയാണ് സ്ഥാനാര്‍തിത്വത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് ട്രമ്പിന്റെ കടുത്ത വിമര്‍ശകയായ കമല ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഡെമോക്രാറ്റ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വത്തിന് തയാറെടുക്കുന്ന എട്ടാമത്തെയാളാണ് കമല. എലിസബത്ത് വാറന്‍, ക്രിസ്റ്റന്‍ ഗില്‍ബ്രാന്‍ഡ്, ടുല്‍സി ഗബ്ബാര്‍ദ്, ജോണ്‍ ഡെലനി, ജൂലിയന്‍ കാസ്ട്രോ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈമറിയില്‍ മത്സരിക്കാന്‍ ഒന്നിലധികം വനിതകള്‍ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍രംഗത്തു വന്നിട്ടുള്ളത് ഇതാദ്യമാണ്. അമേരിക്കന്‍ മൂല്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന നിങ്ങളെപ്പോലുള്ള ജനലക്ഷങ്ങളുടെ കൈകളിലാണ് ഈ രാജ്യത്തിന്റെ ഭാവി ഇരിക്കുന്നതെന്നും, അത്തരമൊരു സാഹചര്യത്തിലാണ് മത്സരത്തിന് ഒരുങ്ങുന്നതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമല പറഞ്ഞു.

പാര്‍ട്ടി നോമിനേഷന്‍ നേടാന്‍ കഴിഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ അല്ലെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വനിത എന്ന ഖ്യാതിക്ക് കമല അര്‍ഹയാകും. ഇന്ത്യക്കാരിയായ ശ്യാമളയുടെയും, ജമൈക്കിയില്‍ നിന്ന് കുടിയേറിയ ഹാരിസിന്റെയും മകളാണ് കമല. തിങ്കളാഴ്ച വാഷിംഗ്ടണിലെ ആഫ്രിക്കന്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യ പ്രചാരണത്തിന് കമല തുടക്കമിട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x