
ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഹജ്ജ് ടെര്‍മിനലിലെ കാത്തിരിപ്പ് സ്ഥലങ്ങള്‍ ശീതീകരിക്കുന്ന പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി തുടങ്ങിയത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഹജ്ജ്-ഉംറ ടെര്‍മിനലിലെ കാത്തിരിപ്പ് സ്ഥലങ്ങളിലാണ് പുതിയ ശീതീകരണ പദ്ധതി നടപ്പിലാക്കുന്നത്. 24000 ചതുരശ്രമീറ്ററില്‍ ഇരുപതോളം ഹാളുകളും ഇതില്‍ ഉള്‍പ്പെടും. നിലവിലെ ഹാളുകള്‍ക്ക് താഴെയുള്ള സ്ഥലങ്ങളും ശീതീകരിക്കുന്നുണ്ട്.
പദ്ധതി അടുത്ത വര്‍ഷത്തെ ഹജ്ജിന് മുമ്പായി പൂര്‍ത്തീകരിക്കുമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് മാനേജര്‍ ഫുവാദ് നൂര്‍ പറഞ്ഞു. വരാനിരിക്കുന്ന ഉംറ സീസണില്‍ പദ്ധതി ഭാഗികമായി ഉപയോഗപ്പെടുത്താന്‍ കഴിയും. മക്ക പ്രവശ്യ ഡെപ്പ്യൂട്ടി ഗവര്‍ണ്ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഹജ്ജ് തീര്‍ത്ഥാടകരോട് ഏറ്റവും നന്നായി പെരുമാറണമെന്നും, തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കണമെന്നും ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ് യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.