ജിദ്ദ: സൗദിയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തിലെ മുഴുവന്‍ സേവനങ്ങളും പുതിയ ടെര്‍മിനലിലേക്ക് മാറ്റി. ഇനി മുതല്‍ എല്ലാ വിമാനങ്ങളും പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വ്വീസ് നടത്തുക. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തത്. ലോകോത്തര നിലവാരത്തിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ തന്നെ വിവിധ ഘട്ടങ്ങളിലായി ആഭ്യന്തര സര്‍വ്വീസുകളും, ചില അന്തര്‍ദേശീയ സര്‍വ്വീസുകളും പുതിയ ടെര്‍മിനലില്‍ നിന്ന് ആരംഭിച്ചിരുന്നു.
ഇനി മുതല്‍ എല്ലാ വിമാനങ്ങളും പുതിയ, ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വ്വീസ് നടത്തുക. മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. 8,10,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വിമാനത്താവളത്തിന് പ്രതിവര്‍ഷം 30 മില്ല്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ആഗോള തലത്തില്‍ തന്നെ വളരെ അപൂര്‍വ്വം വിമാനത്താവളങ്ങളില്‍ മാത്രം കണ്ട് വരുന്ന ഓട്ടോമാറ്റഡ് ട്രൈന്‍ സര്‍വ്വീസും പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിമാന കമ്പനികള്‍ക്കായി 220 കൗണ്ടറുകളും, 80 സെല്‍ഫ് സര്‍വ്വീസ് ഉപകരണങ്ങളുമാണ് പുതിയ ടെര്‍മിനലില്‍ സജ്ജീകരിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.