Currency

ബഹ്‌റൈനില്‍ ജ്വല്ലറി അറേബ്യ പ്രദര്‍ശനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍Friday, November 25, 2016 1:02 pm

21,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന നഗരിയിലാണ് പ്രദര്‍ശനം നടക്കുന്നത്. ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണെന്നും ലോകത്തെ രണ്ടാമത്തെ ജ്വല്ലറി പ്രദര്‍ശനമായി ഇതു മാറിയിരിക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു.

മനാമ: ഈ വര്‍ഷത്തെ ജ്വല്ലറി അറേബ്യ എന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. 21,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന നഗരിയിലാണ് പ്രദര്‍ശനം നടക്കുന്നത്. ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണെന്നും ലോകത്തെ രണ്ടാമത്തെ ജ്വല്ലറി പ്രദര്‍ശനമായി ഇതു മാറിയിരിക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഉപപ്രധാനമന്ത്രിമാരായ ശെയ്ഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ, ശെയ്ഖ് മുഹമ്മദ് ബിന്‍ മുബാരക് അല്‍ ഖലീഫ, വാണിജ്യ വ്യവസായ വകുപ്പുമന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍ സയാനി, തൊഴില്‍ വകുപ്പു മന്ത്രി ജമീല്‍ അലി ഹുമൈദാന്‍, ഊര്‍ജ്ജ വകുപ്പുമന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ തുടങ്ങി വിവിധ വകുപ്പു മന്ത്രിമാരും മന്ത്രാലയങ്ങളില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ എംബസികളില്‍നിന്നും അംബാസഡര്‍മാരടക്കമുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുത്തു.

ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളില്‍നിന്നായി അറുനൂറോളം സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഇന്ത്യ, ബ്രസീല്‍, ഗ്രീസ്, ജെര്‍മ്മനി, ഹോങ്കോങ്, ഇറ്റലി, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ എത്താറുള്ളത്. ഇരുപത്തിനാലാമത് പ്രദര്‍ശനത്തിന് വന്‍ ജനക്കൂട്ടമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ദിവസേന വൈകിട്ട് നാലു മുതല്‍ രാത്രി പത്തുമണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ വളരെ കര്‍ശനമായ സുരക്ഷയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇത്തവണയും ഇന്ത്യന്‍ ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് ഇത്തവണ 50 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം 61 സ്ഥാപനങ്ങള്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തില്‍ സന്ദര്‍ശകരായി എത്തിയത് 46,000 പേരാണ്. ഇതില്‍ നല്ലൊരു ശതമാനം സൗദി അറേബ്യയില്‍ നിന്നെത്തിയവരായിരുന്നു. സൗദിയടക്കമുള്ള ജി.സി.സി.രാജ്യങ്ങളില്‍നിന്നു മാത്രമായി 12,000 പേരാണ് കഴിഞ്ഞ വര്‍ഷം സന്ദര്‍ശകരായി എത്തിയത്. ലോകത്തിലെ ഏറ്റവും വിലക്കൂടിയ പേനകളുടെ പ്രദര്‍ശനം ഇത്തവണയും സംഘടിപ്പിച്ചിട്ടുണ്ട്. മറ്റു പ്രദര്‍ശനങ്ങളെയപേക്ഷിച്ച് ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വാകാര്യതയേറുകാണെന്ന് സംഘാടകരായ അറേബ്യന്‍ എക്‌സിബിഷന്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x