ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മാംസവും മാംസോൽപ്പന്നങ്ങളും കർശനമായി പരിശോധിക്കുമെന്ന് കുവൈറ്റ് അധികൃതർ
കുവൈത്ത് സിറ്റി: ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മാംസവും മാംസോൽപ്പന്നങ്ങളും കർശനമായി പരിശോധിക്കുമെന്ന് കുവൈറ്റ് അധികൃതർ. ബ്രസീലിൽനിന്ന് ഉപയോഗയോഗ്യമല്ലാത്ത മാംസ ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതായുള്ള വാർത്ത പുറത്തുവന്നതോടെയാണ് ഈ തീരുമാനം.
ഇറക്കുമതി ചെയ്യുന്ന മാംസവസ്‌തുക്കൾ ആദ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിക്കും. പിന്നീട് ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ലാബിലേക്ക് അയയ്ക്കും. പരിശോധനയിൽ തൃപ്‌തികരമെന്നു കണ്ടാൽ മാത്രമേ വിൽപനയ്ക്ക് അനുമതി നൽകൂ.
മാട്ടിറച്ചി, കോഴിയിറച്ചി എന്നിവയുടെ പരിശോധനാ നടപടികളാണ് കൂടുതൽ ശക്തമാക്കുന്നത്.
ഇറക്കുമതി വസ്‌തുക്കളുടെ പരിശോധനാ ലബോറട്ടറികൾ രാജ്യത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സ്ഥാപിക്കണമെന്നു നിർദേശിക്കുന്ന ബിൽ എംപി വലീദ് അൽ തബ്‌തബാഇ പാർലമെന്റിൽ അവതരിപ്പിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.